05/02/2024

തുരങ്കങ്ങളും മതിലുകളും.....

 തുരങ്കങ്ങളും മതിലുകളും.....

അങ്ങനെ വിശാലമായ വളപ്പിൻ്റെ അവശേഷിക്കുന്ന  വഴി കൂടി മതിൽ കെട്ടി അടച്ചു!
ഇന്നലെ വരെ വിശാലമായ കിടന്ന ഇടം,   പേരിന് മാത്രം അതിരുകൾ സൂചിപ്പിക്കുന്ന വേലി പത്തലുകളും, കൈതഓല ചെടിയും!
നായയും, ആടും, പശുവും, കീരിയും പാമ്പും എലിയും സ്വതന്ത്രമായി നടന്ന് പോയിരുന്ന സ്ഥലം ! ഇന്ന് അവക്ക്‌ കുറുകെ  താബൂക്കും സിമൻ്റും ഉപയോഗിച്ച് നിർമ്മിച്ച മതിൽ "അമ്പട ഞാനെ" എന്ന പോലേ നെഞ്ച് വിരിച്ച് നിൽക്കുന്നു!
തുറിച്ച് നോക്കിയ കീരിയോടും പാമ്പിനോടും മതിൽ ഔദാര്യം പോലേ പറഞ്ഞു ആ മൂലയിൽ വഴിയുണ്ട്!  പക്ഷേ ഇരുമ്പ് അഴികൾ കൊണ്ട് മറച്ച ഒരു മനുഷ്യന് മാത്രം നുഴഞ് കയറാൻ കഴിയുന്ന കൊച്ചു വഴി അതും പൂട്ട് ഉപയോഗിച്ച്  അടച്ചിരിക്കുന്നു!

ഒരിക്കൽ ആടും പോത്തും പാമ്പും പട്ടിയും സഞ്ചരിച്ച പോലേ തന്നെ ആമിനത്തയും, സെയ്തുക്കയും കുട്ടികളും, കൊചൈപ്പ ചേട്ടനും ഭാര്യയും മക്കളും സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു...... അവർക്ക് മുൻപിൽ കൊടിയടക്കപ്പെട്ട പ്രത്യേക വഴികൾ ഉണ്ടായിരുന്നില്ല! അവർ സ്വതന്ത്രരായിരുന്നു!
പറമ്പിലൂടെ അവർ പോകുന്ന സ്ഥലമായിരുന്നു അപ്പോഴത്തേ വഴി!
വഴികളും മനുഷ്യരും നിരന്തരം മാറികൊണ്ടിരുന്നത് അവർ അറിഞ്ഞിരുന്നില്ല!

നിശബ്ദമായിരിക്കുന്ന സ്ഥലമായിരുന്നില്ല വളപ്പ്!  കിണറിൽ നിന്ന് ആളുകൾ വെള്ളം കോരുമ്പോൾ ഉണ്ടാകുന്ന കപ്പിയുടെ കരച്ചിൽ സുഖമുള്ള സംഗീതമായിരുന്നു!

ശബ്ദമലിനീകരണത്തേ കുറിച്ച് ആരും പരാതി പറയാൻ ഇല്ലാത്തത് കൊണ്ടാകാം പശുകൾ അനാവശ്യത്തിനും, ആവശ്യത്തിനും ശബ്ദമുണ്ടാക്കിയിരുന്നു! മുട്ട ഇട്ട കോഴികൾ നഷ്ടബോധത്താൽ ആണന്ന് തോന്നുന്നു കൊക്കൊ.... കൊക്കൊ എന്ന് അലറി വിളിച്ചിരുന്നു !

 ചിലപ്പോഴേക്കെ വീട്ടിലെ പടിഞ്ഞാറെ ഇറയത്ത് കൂടി കയറി അകതളങ്ങളിലൂടെ  കിഴക്ക് വശത്ത് കൂടി അയൽവാസികൾ പോകുമായിരുന്നു! പോകുന്ന വഴി വിശേഷങ്ങൾ തിരക്കുന്നതും പറയുന്നതും കാണാമായിരുന്നു! തിരിച്ച് വരുമ്പോൾ ചില സാധനങ്ങൾ വാങ്ങാൻ ഉമ്മ പൈസ കൊടുത്ത് ഏൽപ്പിക്കുന്നത് കണ്ടിട്ടുണ്ട്!
അടുത്ത വീട്ടിന്ന് ,ഉപ്പും മുളക്കും പരസ്പരം കടം വാങ്ങുന്നതും കണ്ടിട്ടുണ്ട്! പണികൾ ഒക്കെ കഴിഞ്ഞാൽ സ്ത്രീകൾ വട്ടം പറഞ്ഞിരുന്ന് സൊറ പറയുന്നത് ! ഒരു സാധാരണ കാഴ്ച്ചയാണ്!

അതിവർഷ കാലത്ത് പായയും രണ്ട് കുട്ടികളെയും എടുത്ത് രാത്രി കാലങ്ങളിൽ വീട്ടിലേക്ക് ഉറങ്ങാൻ വരുന്ന വേലായി ചേട്ടനും സൂശില ചേച്ചിയും!

ഓണത്തിനും പെരുനാളിനും പത്തിരിയും പായസവും പഴവും പരസ്പ്പരം കൈമാറുന്ന സൗഹൃദ ഇടങ്ങൾ ! ഓണകാലത്ത് കിട്ടാവുന്നതിൽ ഏറ്റവും നല്ല പഴകുലയുമായി വരുന്ന ബെഗൻ എന്ന വിളി പേരുള്ള വേലായി ചേട്ടൻ! പായസവുമായി വരുന്ന കിട്ട കുഞ്ഞി ചേട്ടൻ! പലഹാരവുമായി വരുന്ന കുഞ്ഞികൃഷ്ണ ചേട്ടൻ!
അയൽകാരൻ്റെ വിഷതകളും, പ്രയാസങ്ങളും സ്വന്തത്തേക്കാൾ അറിയുന്ന സൗഹൃദ കൂട്ടങ്ങൾ !
പിന്നീട് 'എപ്പൊഴോ  TV വന്നു! സൗഹൃദ അയൽകൂട്ടങ്ങൾ മെല്ലെ അപ്രത്യക്ഷമാകാൻ തുടങ്ങി ........ നിശബ്ദരായ കൂട്ടങ്ങൾ രണ്ടും മൂന്നും മണിക്കൂർ വിഡി പെട്ടിയെ നോക്കി  വീട്ടിൽ ചടഞ് ഇരിപ്പായി!
കൃത്യമായ വഴിയില്ലാത്തവർ സംസ്കാരമില്ലാത്തവർ ആണന്ന് അവർ പഠിപ്പിക്കപ്പെട്ടു!'
അയൽപക്കത്തേ നോക്കലും, അന്വേഷിക്കലും സ്വകാര്യതെയിലേക്കുള്ള കടന്ന് കയറ്റമായി വ്യാഖാനിക്കപ്പെട്ടു!
അയൽ വീട്ടിൽ നിന്ന് ഉറക്കേ കരച്ചിൽ കേട്ടാൽ പോലും ഒരു നിസംഗഭാവം!

പറമ്പിനെ ചുറ്റി വളഞ് ട്ടാറ് ഇട്ട റോഡ്‌ വന്നു!
ഒരോ വീട്ടിലും വാഹനങ്ങൾ വന്നു!
മൊബൈൽ ഉള്ളത് കൊണ്ട് ഇന്ന് എന്താ കറിയെന്ന് ആരും  ഉച്ചത്തിൽ വിളിച്ച് ചോദിക്കേണ്ടി വന്നില്ല! അഥവാ ചോദിച്ചാലും മതിലുകളും, ടീ വിയും മൊബൈയിലും ആ സ്നേഹ ശബ്ദതരംഗങ്ങളെ തടഞ്ഞിരുന്നത് അവർ അറിയാതെ പോയി.......'

നായ കുരക്കുന്ന ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നാണ് ഉണർന്നത് മതിൽ  ചാടൻ ശ്രമിച്ച മാർജാരനെ ! അയൽവീട്ടിലെ നായ സർ ആക്രമിക്കാൻ ശ്രമിക്കുന്നു!

മതിൽ വരുന്നതിന് മുമ്പ് ഞാൻ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നതാണ്! എന്ന് പൂച്ച സർ പറയാൻ ശ്രമിക്കുന്നുണ്ട്!

ഭാഷ അറിയാത്തത് കൊണ്ടൊ? ചരിത്രബോധമില്ലാത്തത് കൊണ്ടൊ? നായ സർ വീണ്ടും കുരച്ച് കൊണ്ടിരുന്നു!

പൂച്ച സർ പ്രതിഷേധിക്കാനും........

നായ സാറിൻ്റെ  ഗംഭീര ശബ്ദത്തിനു മുമ്പിൽ പൂച്ച സാറിൻ്റെ ശബ്ദം മാത്രമല്ല ചരിത്രവും വിസ്മരിക്കപെട്ടിരിക്കുന്നു........

ഇതൊക്കെ അവിടെ നടക്കും എന്ന മട്ടിൽ പെലിച്ചായി സർ മതിലിന് കുറുകേ രഹസ്യമായി തുരങ്കങ്ങൾ   നിർമ്മിച്ച് കൊണ്ടിരുന്നു....
ഇത് തുരങ്കങ്ങളുടെ കാലമാണ്.........
നായ സാറും ,പൂച്ച സാറും പരാജയപ്പെടുന്ന  അനീതിയുടെ കാലത്തേ തുരങ്കങ്ങൾ.........
നീതിയിലേക്ക് വഴി തടത്തുന്ന തുരങ്കങ്ങൾ......
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് തുറന്ന് വരുന്ന തുരങ്കങ്ങൾ..........