25/09/2022

ഒലകേല മൂട്ടിലെ വർത്തമാനങ്ങൾ

 


!


കല്ല്യാണ പന്തലിൽ തിരക്ക് ഒഴിഞിരിക്കുന്നു! ഇന്നലെ കണ്ട ആരവങ്ങൾ ഇല്ല! ആൾകൂട്ടമില്ല! മൂന്ന് ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്!

ഗാനമേള ,മൈലാഞ്ചിയൊക്കെ ഗംഭീരമായിരുന്നു!
രണ്ട്  കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു!

" കല്യാണത്തിന് അല്ലപ്പാ ഇപ്പോഴത്തേ 'ചിലവ് മൈലാഞ്ചിക്കാണ് "

ഒരു കാർന്നവർ ആരോടന്നില്ലാതെ പറയുന്നുണ്ടായിരുന്നു!

  "ഇതിൻ്റെയൊക്കെ എടങ്ങേറ് പാവങ്ങൾക്കാണ്, അവരും ഉണ്ടാക്കേണ്ടേ തലേദിവസം  നെയ്യ് ചോറും ,പോത്ത്  ഇറച്ചിയും! കാർന്നവർ    കണ്ണും മൂക്കുമില്ലാതെ വിമർശനം തുടരുകയാണ്!

വിമർശനം താൻ ഇന്നൊന്നും കേൾക്കാൻ തുടങ്ങിയതല്ല !

ലളിത വിവാഹം, ഇസ്ലാമിക വിവാഹം എന്നൊക്കെ പറഞ് വല്ലാത്ത തള്ളായിരുന്നു! സ്വന്തം കാര്യം വന്നപ്പോൾ  തഥൈവ !

ശരിയാണ് സ്വന്തം കാര്യം വന്നപ്പോൾ പറഞ്ഞതും പ്രവർത്തിച്ചതും മറന്നു എന്നതാണ് സത്യം!

വരൻ കനഡയിൽ എഞ്ചിനിയർ ആണ്, അത്യാവിശ്യം സാമ്പതികവും ഉണ്ട്!

" അവൾ നമ്മളിൽ നിന്ന് അകന്ന് പോവില്ലേ ഇകാക്ക "

" അകലുക എന്നത് ഒരു യഥാർത്ഥ്യമാണ്,  റസിയ, കുട്ടികാലത്തിൽ നിന്ന് ബാല്യത്തിലേക്ക്, ബാല്യത്തിൽ നിന്ന് യവ്വനത്തിലേക്ക്, യവ്വനത്തിൽ നിന്ന് വാർദ്ധ്യകത്തിലേക്ക്....... വാർദ്ധ്യക്യത്തിൽ നിന്ന് ......മരണ.......
അവൾ വായ പൊത്തി.....

"നിർത്തു! എനിക്ക് കേൾക്കേണ്ട ഇങ്ങട ഒലക്കമലത്തേ  വർത്തമാനം "

അത് ഒരു സിഗ്നലാണ്, അവൾക്ക്  ഇഷ്ടപെട്ടില്ല എന്നതിൻ്റെ അവസാനത്തേ വാക്ക്!

അകലുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമാണ്!

ദുബായിലോട്ട് പോകാൻ തീരുമാനിച്ചപ്പോൾ ആണ്, ആദ്യമായി "ഒലക്കമലേ വർത്തമാനം " എനിക്ക് കേൾക്കേണ്ട എന്ന വാക്യം ശക്തമായി കേട്ടത്!

എന്നിട്ടും പോയി! നിർവാഹമില്ലാത്ത സാഹചര്യത്തിൽ പോകേണ്ടി വന്നു എന്നതാണ് സത്യം!

ഫാമിലി സ്റ്റാറ്റസ് ഉണ്ടായിട്ടും അവൾ വന്നില്ല ഇടക്ക് ഇടക്ക് ഹസ്ര കാല വിസിറ്റ് വിസയിൽ ഒതുങ്ങി അവളുടെ ദാമ്പത്യ ജീവിതം!

മകളെ വിട്ട് അവൾക്ക് വരാനാവില്ലത്രെ!
ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന എത്രയോ കുട്ടികൾ രക്ഷിതാകളെ വിട്ട് ജീവിക്കുന്നു!

അപ്പോഴും വന്നു ആ മറുപടി
"എനിക്ക് കേൾക്കേണ്ട ഒലക്കമേല വർത്തമാനം!"

രണ്ടാമത് ഒരു കുട്ടിയുടെ കാര്യം പറഞപ്പോൾ ആണ്  അവൾ ഈ കാര്യം വീണ്ടും പറഞത്!..... ഒലക്കമേല വർത്തമാനം!

പെട്ടന്ന് ഒരു കുട്ടി കൂടി കുട്ടിയുണ്ടായാൽ, ആമിയേ ആരാ നോക്കുക! ഇകാക്ക! അഞ്ച് വർഷം കഴിയട്ടെ!

അഞ്ച് വർഷം പിന്നീട് പത്ത് വർഷവും ഇന്ന് 20 വർഷവും കടന്ന് പോയിരിക്കുന്നു!
ആമിയായിരുന്നു അവൾക്ക് എല്ലാം!
പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഇടക്ക് ഭക്ഷണം വാരി കൊടുക്കുന്നതും കാണാം!

" ഒന്ന് ഉണ്ടായാൽ ഒലക്ക കൊണ്ട് അടിക്കണം"
ഉമ്മിച്ചി ഇടക്ക്  ഒച്ച വെക്കുന്നത് കേൾക്കാമായിരുന്നു!

ഞാനും ചിലപ്പോൾ ഉമ്മിച്ചിയുടെ ഭാഗം ചേരും!

" അവൾ  ഇള്ള കിടാവല്ല "

അവൾ രൂക്ഷമായി നോക്കും!

ഉമ്മയുള്ളത് കൊണ്ടാണന്ന് തോന്നുന്നു!
അവൾ  നിശബ്ദത പാലിച്ചത്!

അവൾ എഞ്ചിനിയറിംഗിന് വേണ്ടി  അഡ്മിഷൻ എടുത്തപ്പോൾ ആണ് അവൾ ആ ആശങ്കയറീയിച്ചത്!

ഇകാക്ക ഹോസ്റ്റൽ ഒന്നും ആമിക്ക്  വേണ്ട!

ഇപ്പോഴത്തേ കാലത്ത് ഹോസ്റ്റൽ ഒന്നും അത്ര നന്നല്ല ! നമുക്ക് ഒരു വീട് എടുക്കാം! ആമിയും ഞാനും മാത്രമുള്ള വീട്!

" നീ ഹോസ്റ്റലിൽ നിന്നല്ലെ പഠിച്ചത് റസിയ, അവൾ ഹോസ്റ്റലിൽ നിന്നാൽ നിന്നാൽ  നിനക്ക് ദുബായിലോട്ട് പോരാം "

"എപ്പോഴും ഉണ്ട് ഒരു ഒലക്കമ്മലെ വർത്തമാനം , ദുബായ് ,ദുബായ്"
എൻ്റെ വാപ്പ ദുബായികാരനെ കൊണ്ടല്ല എന്നെ  കെട്ടിച്ചത്!"

" ഇത്രയൊക്കെ സമ്പാതിച്ചത് പോരേ ഇകാക്ക? തിരിച്ച് പോന്നു കൂടെ, ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ഒന്നിച്ച് ജീവിക്കാൻ പറ്റുമോ എന്തോ?"

" ഓളെ കല്യാണം കഴിയട്ടെ, എന്നിട്ട് ആലോചിക്കാം "

ആളുകൾ പിന്നെയും വന്നും പോയി കൊണ്ടിരുന്നു , പലരും തോളിൽ തട്ടിയിട്ട് നടന്ന് നീങ്ങി..... കുന്തിരികത്തിൻ്റെയും ചന്ദന തിരിയുടെയും മണം  പന്തൽ മുഴുവൻ നിറഞ് ഒഴുകി...... ചെറിയ ചാറ്റൽ മഴയുണ്ട്...... പന്തൽ ഇട്ട് പണ്ടത്തേ രീതിയിൽ കല്യാണം നടത്തണമെന്ന് റസിയയുടെആഗ്രഹമായിരുന്നു...... പഴമയിലേക്ക് ഒരു തിരിച്ച് പോക്ക്!

" പന്തൽ പൊളികാത്തത് ഒരു കണക്കിന് നന്നായി, അത് കൊണ്ട് ആളുകൾക്ക്  മഴ കൊള്ളാതെ മയ്യത്ത് കാണാനായി "
ആളുകൾ അടക്കം പറയുന്നത് ശ്രദ്ധിച്ചില്ലന്ന് വരുത്തി!

" അയ്യൂബേ ഖത്തീബും ,തങ്ങളും വന്നിട്ടുണ്ട്!
അവർക്ക് എന്തോ പറയാനുണ്ട് "
താൻ ഒന്ന് തല വെട്ടിച്ച് നോക്കി! തങ്ങളും ഖത്തീബും മാത്രമല്ല സ്ഥലത്തേ പ്രമുഖരായ എല്ലാവരും ഉണ്ട്!

ഇവരുടെയൊക്കെ പിന്നാലെ താൻ  ഒരുപാട് നടന്നതാണ്, ആമിയുടെ കല്യാണകാര്യം ഒന്ന് ശരിയാക്കാൻ !........ പക്ഷേ

കല്യാണ തലേന്ന് അവൾ ഒളിച്ചോടുകയായിരുന്നു! അവളുടെയൊപ്പം  'പഠിച്ചിരുന്ന അരവിന്ദ് ! ഡിഗ്രിയും, പിജിയും കഴിഞ്ഞിട്ട് ഓട്ടോറിക്ഷയോടിക്കേണ്ടി വന്ന അരവിന്ദിൻ്റെ കാര്യം അവൾ എപ്പോഴും പറയുമായിരുന്നു! ആ സഹതാപം പ്രേമമായി വളരുകയായിരുന്നു!

റസിയ തകർന്നു പോയിരുന്നു! തകർന്ന് വീണ അവളടെ സ്വപ്നങ്ങൾ അവളെ ഭ്രാന്തിയാക്കി എന്ന് പറയുന്നതാവും ശരി! അവൾ ഉറുമ്പടക്കം കെട്ടിപിടിച്ചു!

" ഇക്കാകയുടെ അന്തസ് ഞാൻ തകർത്തില്ലെ ഇക്ക! അവൾക്ക് വേണ്ടിയല്ലെ  എല്ലാം ഞാൻ ത്യജിച്ചത്? മറ്റൊരു കുട്ടി വേണ്ടന്ന് വെച്ചത് അവൾക്ക് വേണ്ടിയല്ലെ? അവൾക്ക് എന്തങ്കിലും കുറവ്  വരുത്തിയിരുന്നോ "

എല്ലാവരും പറയുന്നതു പോലേ ഞാനും പറഞ്ഞു! റസിയ ആളുകൾ കേൾക്കും! നമ്മുടെ അന്തസ്.......
ഇനി എന്ത് അന്തസ് ഇക്ക....... അവൾ വീണ്ടും മുള ചിന്തുന്നത് പോലേ കരഞ്ഞു!

" മൂന്ന് മാസം മുമ്പ് ഞാൻ അറിഞ്ഞിരുന്നു ഇക്ക! അവളോട് ഞാൻ പറഞതാണ് കുടുബത്തിൻ്റെ അഭിമാനം..... അന്യജാതി!"

"അവൾ എനിക്ക് ഉറപ്പ് തന്നതാണ് ഇക്ക! പ്രേമമൊന്നും ഇല്ലന്ന്! അങ്ങനെയൊരു വഴി തെരഞ്ടുക്കില്ലന്ന്! ജനിച്ച അന്നു മുതൽ കുടെ നടന്ന വിശ്വാസതയല്ലെ അവൾ തകർത്തത് "

" ഓടി പോയ ആമിയെ തിരിച്ച് വിളിച്ച് കല്ലാണം നടത്താം എന്ന ആശയം  ഞാൻ തന്നെയാണ് റസിയയുടെ മുൻപിൽ അവതരിപ്പിച്ചത്!"

ഓടിപ്പോയ പെൺകുട്ടികളുടെ കഥനകഥ അത്രയധികം സ്വാദീനിച്ചത് കൊണ്ടാകാം തിരിച്ച് എടുക്കാം എന്ന ആശയം താൻ തന്നെ ആമിയുടെ മുമ്പിൽ അവതരിപ്പിച്ചത്!

പണ്ടങ്ങോ ഓടി പോയി ,പിന്നീട് എല്ലാം തകർന്ന്  തെരുവിൽ ജീവിക്കേണ്ടി വന്ന കളി കൂട്ടുകാരി ദേവുവിൻ്റെ ഓർമ്മകൾ തന്നെ പലപ്പോഴും  വേട്ടയാടിയത്  ഒരു നിമിത്തമായ താണോ എന്തോ?

റസിയയുടെ  മുഖം ഭീഭത്സമാകുന്നത് താൻ കണ്ടു! " ഇങ്ങോട്ട് കൊണ്ടുവരേണ്ട " അവൾ  അലറി!

"അവൾ പറയുന്നത് മുഴുവൻ വിശ്വസിച്ച് നടന്ന ഉമ്മയായിരുന്നു ഞാൻ! ഇങ്ങളു പറഞ് തന്ന ദേവുട്ടിയുടെ കഥ ആയിരം വട്ടം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്! അവൾക്ക് വേണ്ടിയാണ് രണ്ടാമത് ഒരു കുട്ടിയെ കുറിച്ച് ആലോചികാതിരുന്നതെന്ന കാര്യം ഭൂമുഖത്ത് നമ്മൾ അല്ലാതെ അറിയുന്ന മുന്നാമ്മത്തേ  ആളായിരുന്നു അവൾ! വാപ്പിച്ചിയെ ചതിക്കരുതെന്നും, എനിക്ക് വാപ്പിച്ചിയോട് നീതി പുലർത്താൻ കഴിഞിട്ടില്ലന്നും ഒരു പതിനായിരം വട്ടം ഞാൻ പറഞ് കൊടുത്തിട്ടുണ്ട്!'ഓടി പോകുന്ന അന്നും അവൾ ഉമ്മ തന്നിട്ട് ആണ് ഉറങ്ങാൻ പോയത്!
അവളുടെ വിശ്വാസതക്ക് എന്ത് അർത്ഥമാണ് ഉള്ളത് ? ഇത്രയും നാൾ അവൾ അഭിനയിക്കുകയായിരുന്നില്ലെ!'

അവൾ   ഓടി തളർന്ന പോലേ കിതച്ചു!
ചിലപ്പോൾ ഉച്ച സൂര്യനെ പോലേ കത്തിജ്വലിച്ചു..... ചിലപ്പോൾ അസ്തമയ സൂര്യനേ പോലേ നിർവികാരിയായി......

എന്നിട്ടും ഞാൻ ദേവുവിൻ്റെ കഥ പറഞ് പിന്നാലെ കൂടി....... നമ്മുടെ ആമി ഒരു തെരുവ് വേശ്യയാവണോ റസിയ? അവളുടെ  കരളിൽ ഒരു  പ്രകമ്പനം  സൃഷ്ടിക്കാൻ ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു!

" ഒലകട മൂട്ടിലെ വർത്തമാനം എനിക്ക് കേൾക്കേണ്ട' "

ആ വാചകത്തിന് ഇന്ന് വരെ കേൾകാത്ത ഗർജനസ്വരമുണ്ടായിരുന്നു.'..... തേങ്ങലുണ്ടായിരുന്നു! ഇരുപത് വർഷത്തോളം പൊന്നു പോലേ സൂക്ഷിച്ച വിശ്വാസതയുടെ ചീട്ട് കൊട്ടാരം തകർന്ന് വീണ നിരാശയുണ്ടായിരുന്നു!!

വാതിൽ തൻ്റെ പിന്നിൽ ശക്തമായി ഹുങ്കാര ശബ്ദത്തോടെ അടഞ്ഞു!
വാതിൽ ചവിട്ടി പൊളിച്ച് പുറത്ത് എടുത്തപ്പോഴേക്കും എല്ലാം കഴിഞിരുന്നു! മാപ്പ് ... മാപ്പ് എന്ന അവളുടെ ചിലമ്പി'ച്ച ശബ്ദം മാത്രം  കേട്ടു.......

അയ്യൂബേ ....... ഖത്തീബ് കാതരയായ ശബ്ദത്തിൽ വിളിച്ചു! പഞ്ചായത്ത് പ്രസിരണ്ട് അടക്കമുള്ള സ്ഥലത്തേ മാന്യമാർ  ആ 'വർത്തമാനത്തിന് വേണ്ടി അകമ്പടി സേവിച്ചു.......

"ആ കുട്ടിയും ഭർത്താവും പുറത്ത് വെയ്റ്റ് ചെയ്യുന്നു! ആ കുട്ടി  കരഞ് തളർന്നിരിക്കുന്നു!

അവസാനമായി ഒന്ന് മയ്യത്ത് കാണാൻ......

മുസ്ലിയാർ അർദ്ധോക്തിയിൽ നിർത്തി!

എല്ലാം മുഖങ്ങളും ചാനൽ  മൈക്ക് പോലേ അയാളുടെ നേരേ തിരിഞ്ഞു.......

"ഒലക്കമലെ വർത്തമാനം എനിക്ക് കേൾക്കേണ്ട "

അയാൾ അലറി...... ഗംഭീരനായ ഉസ്താദിൻ്റെ സമ്മർദ്ദത്തേ നിശബ്ദതനാക്കാനുള്ള കരുത്ത് ഉണ്ടായിരുന്നു   അയാളുടെ  ആ ജീവിത വാക്യത്തിന് !

അയാൾ ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു...... ഒപ്പം  കൂടെയുള്ളവരും....... ഖബർസ്ഥാൻ മൈലാഞ്ചി ചെടി കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നുത്രെ....... ഒരോ മൈലാഞ്ചി ചെടിക്കും ഒരു ഒലക്കേല മുട്ടിലേ വർത്തമാനങ്ങൾ പേറുന്നുണ്ടാവാം.......